ജാതി അതിക്രമവും പ്രധാനമന്ത്രിക്കെതിരായ വധശ്രമവും അടങ്ങുന്ന 2018-ലെ ഭീമാ കൊറഗണ്‍ കേസില്‍ വിചാരണത്തടവുകാരായി കഴിയുന്നവര്‍ക്ക് കൊതുകുവലയും ടെലഫോണ്‍ സൗകര്യവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മഹാരാഷ്ട്ര ജയിലധികാരികള്‍ നിഷേധിച്ചതായി ആഴ്ച്ചകള്‍ക്കു മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സര്‍ക്കാരുകള്‍ക്ക് മാത്രം പ്രാപ്യമായ മിലിട്ടറി ഗ്രേഡ് സ്‌പൈവെയറുകള്‍ ഉപയോഗിച്ച് കേസിലെ കുറ്റാരോപിതരുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അഞ്ചു വര്‍ഷം മുമ്പ് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളതായി ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു; കേസിന്റെ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല.
കോടതി കുറ്റക്കാരാണെന്ന് ഇനിയും വിധിച്ചിട്ടില്ലാത്ത ഭീമ കൊറഗണ്‍ കുറ്റാരോപിതരടക്കമുള്ള രാഷ്ട്രീയ തടവുകാരോടുള്ള ജയിലധികാരികളുടെ മോശം സമീപനം അവരുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്ന വലിയ പദ്ധതിയുടെ ഭാഗമാണ്. ജയില്‍ അധികാരികള്‍ക്ക് പരിധിവിട്ട വിവേചനാധികാരം നല്‍കുന്ന ജയില്‍ ചട്ടങ്ങളും തടവുകാരോടുള്ള സമീപനത്തെ നിര്‍ണയിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ സമ്മര്‍ദവുമാണ് ഇതിന് കാരണം.
ഭീമാ കൊറഗണ്‍ തടവുകാരില്‍ രണ്ടുപേര്‍ക്ക് നിഷേധിക്കപ്പെട്ട സൗകര്യങ്ങള്‍ ഒന്ന് കൊതുകുവലയാണ്. ഗൗതം നവ്‌ലാഖയും സാഗര്‍ ഗോര്‍ഖെയും കൊതുകവല ഉപയോഗിച്ച് മറ്റുള്ളവരെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കാന്‍ സാധ്യതയുണ്ടെന്നാണ് അധികാരികള്‍ കാരണമായി പറഞ്ഞത്. തടവുകാര്‍ ഇതിനെതിരെ കോടതിയെ സമീപിച്ചപ്പോള്‍ കോടതി ആ ഹരജി തള്ളുകയും വലക്ക് പകരം കൊതുകു നാശിനികളുപയോഗിക്കാന്‍ അവരോട് നിര്‍ദേശിക്കുകയും ജയിലധികാരികളോട് സ്ഥിരമായി ജയില്‍ പുകച്ച് ശുദ്ധിയാക്കാൻ ഉത്തരവിടുകയുമാണ് ചെയ്തത്.

തന്റെ ബന്ധുക്കളെയും വക്കീലിനെയും വിളിക്കാന്‍ പോലും നവ്‌ലാഖക്ക് ഫോണ്‍ ചെയ്യാന്‍ അനുമതി നല്‍കിയില്ല.
മറ്റുള്ള തടവുകാര്‍ക്ക് ആഴ്ച്ചയില്‍ രണ്ടു തവണ ഫോണ്‍ ഉപയോഗിക്കാന്‍ അവസരം നല്‍കുമ്പോള്‍ “ഗുരുതര കുറ്റകൃത്യങ്ങളി”ലേര്‍പ്പെട്ടവര്‍ക്ക് ഫോണ്‍ നല്‍കരുതെന്നാണ് മാര്‍ച്ച് 25ന് ഇറങ്ങിയ സര്‍ക്കുലറിലുള്ളതെന്നാണ് സര്‍ക്കാര്‍ അതിന് കോടതിയില്‍ നല്‍കിയ വിശദീകരണം. ഭീമാ കൊറഗണ്‍ തടവുകാര്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമെഴുതിയ കത്തുകളും ജയിലധികാരികള്‍ തടഞ്ഞുവെച്ചിരുന്നു.
രാഷ്ട്രീയ തടവുകാരുടെ പുറംലോകവുമായുള്ള ബന്ധത്തിന് തടയിടാന്‍ മറ്റു പല വഴികളും അധികാരികള്‍ ഉപയോഗിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ബന്ധമാരോപിച്ച് തടവിലാക്കപ്പെട്ട എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജി എന്‍ സായിബാബയോട് ബന്ധുക്കളുമായി സംസാരിക്കുന്നതും കത്തെഴുതുന്നതും തന്റെ മാതൃഭാഷയായ തെലുങ്കില്‍ ആവരുതെന്നും ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രമേ പാടുള്ളൂവെന്നും ഉത്തരവിടപ്പെട്ടിരുന്നു.


2020 ഒക്ടോബറില്‍ ഹാഥ്‌റാസിലേക്ക് ബലാല്‍സംഗ വാര്‍ത്ത റിപ്പോര്‍ട് ചെയ്യാന്‍ പോയതിന് ജയിലിലായ മലയാളി മാധ്യമപ്രവര്‍ത്തകൻ സിദ്ധീക്ക് കാപ്പനോട് തന്റെ ഭാര്യയോട് അവര്‍ക്ക് പരിജ്ഞാനമില്ലാത്ത ഹിന്ദിയില്‍ മാത്രം സംസാരിക്കാനാണ് കല്‍പ്പിക്കപ്പെട്ടത്. കമ്പിളിയും ഭക്ഷണസാധനങ്ങളും മരുന്നുമടക്കം ഭീമ കൊറഗണ്‍ പോലുള്ള കേസുകളില്‍ പെട്ടവര്‍ക്ക് നിഷേധിക്കപ്പെട്ടിട്ടുണ്ട്. പാര്‍കിന്‍സണ്‍സ് രോഗം നിമിത്തം ഗ്ലാസിലെ വെള്ളം കുടിക്കാന്‍ കഴിയാതെ സ്‌ട്രോ ചോദിച്ച 83 വയസുകാരന്‍ സ്റ്റാന്‍ സ്വാമിയുടെ ആവശ്യവും നിഷേധിക്കപ്പെട്ടതായി വാര്‍ത്ത വന്നിരുന്നു. ഒരു സ്‌ട്രോ കിട്ടാന്‍ കോടതിയെ സമീപിക്കേണ്ടി വന്ന അദ്ദേഹത്തിന് ഒരു മാസത്തെ നടപടിക്രമങ്ങള്‍ വേണ്ടി വന്നു.
ആരോഗ്യം ക്ഷയിച്ച സ്റ്റാന്‍ സ്വാമി 2021 ജൂലൈയില്‍ മരണമടഞ്ഞു. ജയിലധികാരികള്‍ സമയത്തിന് ആശുപത്രിയിലെത്തിക്കാത്തതാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്നാരോപിച്ചു കൊണ്ട് സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.
ജയില്‍ നടപടിക്രമങ്ങള്‍ എങ്ങനെ?
ഓരോ സംസ്ഥാനത്തിനും പ്രത്യേകം ജയില്‍ നിയമങ്ങളാണുണ്ടാവുക. തടവുകാരുടെ അടിസ്ഥാന ആവശ്യങ്ങളെ തഴയുന്നതില്‍ ഈ നിയമങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു. ചില സാഹചര്യങ്ങളില്‍ തടവുകാരെ അവരുടെ കുറ്റകൃത്യമനുസരിച്ച് വിവേചനം നടത്താറുണ്ട്. ഉദാഹരണത്തിന് 2018ലെ ഡല്‍ഹി ജയില്‍ ചട്ടത്തില്‍ തടവുകാരെ നക്‌സലുകള്‍, തീവ്രവാദികള്‍, ഭീകരവാദികള്‍ എന്നിങ്ങനെ തരംതിരിച്ചിരുന്നു. ‘ജയില്‍ ചട്ടങ്ങള്‍ സൂപ്രണ്ടിന് ഒട്ടനവധി വിവേചനാധികാരങ്ങള്‍ ചാര്‍ത്തി നല്‍കുന്നുണ്ട്. തടവുകാര്‍ക്ക് നിരോധിക്കപ്പെട്ട കാര്യങ്ങളേതൊക്കെയെന്ന് തീരുമാനിക്കല്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനത്തില്‍ വരുന്നു.’ തീഹാര്‍ ജയിലിലെ മുന്‍ ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ സുനില്‍ ഗുപ്ത പറയുന്നു.
ജയില്‍ ചട്ടങ്ങള്‍ കൂടാതെ രാഷ്ട്രീയ സമ്മര്‍ദങ്ങളും ഇതില്‍ പങ്കുവഹിക്കുന്നു. ‘ജയിലിലെ നടപടികളില്‍ ഒരുപാട് രാഷ്ട്രീയ ഇടപെടലുകളുണ്ടാകാറുണ്ട്. ഉദാഹരണത്തിന് ഭരണകക്ഷിയിലുണ്ടായിരുന്ന ഒരു മന്ത്രി ജയിലിലുണ്ടെങ്കില്‍ അദ്ദേഹം ചോദിക്കുന്നതെന്തും നല്‍കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്’ ഗുപ്ത പറയുന്നു.
തടവുകാര്‍ക്ക് തങ്ങളുടെ ഏറ്റവും അത്യാവശ്യ സൗകര്യങ്ങള്‍ക്കു വേണ്ടി പോലും കോടതിയെ സമീപിക്കേണ്ടി വരുന്നു.
അത്തരം സംവിധാനങ്ങള്‍ തോന്നിയ പോലെയാണ് പ്രയോഗിക്കപ്പെടുന്നത്. മുകേഷ് അംബാനിയുടെ വീടിനു മുന്നില്‍ സ്‌ഫോടകവസ്തുക്കളുമായി കാര്‍ കണ്ടെത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന സുനില്‍ മാനെക്ക് കോടതി കൊതുകുവല ഉപയോഗിക്കാന്‍ അനുമതി നല്‍കി. ജയിലധികാരികള്‍ മാനെയുടെ ആവശ്യം കോടതിയില്‍ ചോദ്യം ചെയ്തില്ല, കോടതി ആവശ്യം ന്യായമാണെന്ന് കാണുകയും ചെയ്തു. ഭീമാ കൊറഗണ്‍ കേസിലെ തടവുകാര്‍ക്കും ഇത്തരം ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സൂപ്രണ്ടിന് കഴിയുമായിരുന്നു. ചട്ടപ്രകാരം ഇത്തരം ആവശ്യങ്ങള്‍ നിഷേധിക്കാന്‍ അധികാരികള്‍ക്ക് പൂര്‍ണമായും കഴിയില്ലയെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ പറയുന്നു. ഇന്ത്യന്‍ ഭരണകൂടത്തെ ഒരു കൊതുകുവല കൊണ്ട് ഭീഷണിപ്പെടുത്താന്‍ കഴിയുമെന്ന വസ്തുത ജയില്‍ സംവിധാനത്തിലെ മനുഷ്യത്വരാഹിത്യത്തിലേക്കും അതിലടിങ്ങിയിട്ടുള്ള ക്രൂരതയിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്.
Courtesy: Scroll