“വ്യാജ വാർത്ത തടയലാണ് മാധ്യമധർമ്മം” മുഹമ്മദ് സുബൈര്‍ അഭിമുഖം

രാജ്യത്ത് ഹിന്ദുത്വ ശക്തികളുടെ വിദ്വേഷ പ്രചരണങ്ങളെ വസ്തുതകൾ നിരത്തി ചെറുക്കുന്നതിനു വേണ്ടി സജീവമായി പ്രവർത്തിച്ച ആൾട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ഭരണകൂടത്തിൻ്റെ പ്രതികാരനടപടിയെക്കുറിച്ച് സംസാരിക്കുന്നു

മുഹമ്മദ് സുബൈറിന് പേടിയുണ്ടോ?

‘ഇല്ലേയില്ല’ ഫാക്ട് ചെക്കറായി മാറിയ എഞ്ചിനീയറിങ് ബിരുദധാരിയുടെ മറുപടി ഉടനെ വന്നു. ‘അണ്‍ ഒഫിഷ്യല്‍: സുബ്രഹ്‌മണ്യന്‍ സ്വാമി’ എന്നൊരു പാരഡി പേജ് 2014-ല്‍ സുബൈര്‍ ഫേസ്ബുക്കില്‍ തുടങ്ങിയിരുന്നു. ‘wanna be champion of free speech, Ph.D from sickulars university’ എന്നായിരുന്നു ആ പേജിന്റെ വിവരണം. ആ പേജ് വേഗത്തില്‍ പ്രസിദ്ധിയാര്‍ജിക്കുകയും സമാനമായി ട്രൂത്ത് ഓഫ് ഗുജറാത്ത് (ഇന്നത് വെബ്‌സൈറ്റാണ്) എന്ന പേരില്‍ പേജ് നടത്തിയിരുന്ന പ്രതീക് സിന്‍ഹയുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. രണ്ടും പേരും ചേര്‍ന്ന് 2017-ല്‍ ആള്‍ട് ന്യൂസ് എന്ന ഫാക്ട് ചെകിങ് വെബ്‌സൈറ്റ് ആരംഭിച്ചു. രാജ്യത്തെ മഥിക്കുന്ന യഥാര്‍ഥ പ്രശ്‌നം വ്യാജ വാര്‍ത്തകളാണെന്ന് അന്നേ ബോധ്യമായിരുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവാസ്തവമായ വാര്‍ത്തകളെക്കുറിച്ച് ട്വീറ്റ് ചെയ്യുന്നതില്‍ നിന്നും വിദ്വേഷ പ്രസംഗങ്ങളെ തുറന്നുകാണിക്കുന്നതിലേക്ക് സുബൈര്‍ കടന്നു. ‘ഒരൊറ്റ മതത്തില്‍ നിന്നുമുള്ള വിദ്വേഷ പ്രചാരകരെ കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്. വ്യത്യസ്ത ഗ്രൂപ്പുകളിലുള്ള വിദ്വേഷപ്രചാരകരെയും അവരുണ്ടാക്കുന്ന ആഘാതത്തെയും കുറിച്ചാണ് ഞാന്‍ പറയുന്നത്. എന്തുകൊണ്ടാണ് സ്വമേധയാ ഒരു എഫ്‌ഐര്‍ പോലും നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്ന് ഞാന്‍ പോലീസിനോട് ചോദിച്ചു’.

വിദ്വേഷ പ്രസംഗത്തെക്കുറിച്ചും അതിന്റെയാളുകളെക്കുറിച്ചും ഇതാദ്യമായല്ല ഞാന്‍ സംസാരിക്കുന്നത്. ആ വിവാദ ചര്‍ച്ചയെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ നുപൂര്‍ ശര്‍മയെന്ന വ്യക്തിയെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. അവര്‍ ഭരണകക്ഷിയുടെ ആളാണ് എന്നതല്ലാതെ മറ്റൊന്നും എനിക്കവരെ കുറിച്ചറിയില്ലായിരുന്നു. രാജ്യത്തെ ഒരു ഉത്തരവാദപ്പെട്ട വാര്‍ത്താ ചാനല്‍ എന്തുകൊണ്ടാണ് ഇത്തരമൊരു അഭിമുഖം സംപ്രേക്ഷണം ചെയ്യാന്‍ മുതിര്‍ന്നതെന്നാണ് ഞാന്‍ പ്രധാനമായും ചോദിക്കുന്നത്’.

“വാസ്തവ വിരുദ്ധമായ വ്യാജ വാര്‍ത്തകളും വിവരങ്ങളും പരക്കാതെ തടയലാണ് മാധ്യമങ്ങളുടെ ദൗത്യം. മുഖ്യധാര മാധ്യമങ്ങള്‍ അസത്യവിവരങ്ങള്‍ പരത്തുന്നതില്‍ എന്തുമാത്രം പങ്കുവഹിക്കുന്നുണ്ടെന്ന കാര്യത്തില്‍ ഞാനിന്നും അസ്വസ്ഥനാണ്. അതാണ് ഞാന്‍ പറയാന്‍ ശ്രമിച്ചതും”

എന്തുതന്നെയായാലും ആ ട്വീറ്റ് വൈറലാവുകയും ലോകമാകെ അതിന്റെ അലയൊലികളുണ്ടാവുകയും ചെയ്തപ്പോഴാണ് സുബൈര്‍ എത്ര വലിയ ചുവടാണ് വെച്ചതെന്നു വ്യക്തമാകുന്നത്. ‘ഞങ്ങള്‍ ആള്‍ട് ന്യൂസിലുള്ളവര്‍ക്ക് ഇതിന് തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പുണ്ടായിരുന്നു. ഞങ്ങളതിന് തയ്യാറെടുത്തിരുന്നു. ഇത്ര വേഗത്തിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല’ സുബൈര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

സ്റ്റേ കിട്ടിയ 2020-ലെ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിനു മുമ്പില്‍ ഹാജരാകാനാവശ്യപ്പെട്ട് ജൂണ്‍ 24-ന് സുബൈറിന് നോട്ടീസ് ലഭിക്കുന്നു. ഹാജരായ ഉടനെ ഹൃഷികേഷ് മുഖര്‍ജിയുടെ ‘കിസി സേ ന കെഹന’ എന്ന സിനിമയില്‍ നിന്നുള്ള ഒരു ചിത്രം 2018-ല്‍ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നും സമുദായങ്ങള്‍ തമ്മില്‍ കലാപത്തിന് പ്രേരിപ്പിച്ചെന്നും വകുപ്പുകള്‍ ചുമത്തുന്നു. കസ്റ്റഡിയിലിരിക്കെ ഉത്തര്‍പ്രദേശ് പോലീസ് ചുമത്തിയ മറ്റു ആറ് എഫ്‌ഐആറുകളുടെ പേരില്‍ കൂടി കേസ് ചുമത്തുന്നു. അവയെല്ലാം സമൂഹത്തിലെ ഉന്നതവ്യക്തികള്‍ നടത്തിയ വിദ്വേഷപ്രചാരണങ്ങള്‍ തുറന്നുകാണിച്ചതിനായിരുന്നു.

പിന്നാലെ 23 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി. ഒപ്പം സീതാപൂരിലേക്കും ലാപ്‌ടോപ്പ് പിടിച്ചെടുക്കാന്‍ ബാംഗ്‌ളൂരിലേക്കും തെളിവെടുപ്പിന് കൊണ്ടുപോകല്‍ എന്നുതുടങ്ങി കൂടുതല്‍ ദിവസം ജയിലിലിടാന്‍ നടത്തിയ നാടകങ്ങള്‍. ആള്‍ട് ന്യൂസിന്റെ വായനക്കാര്‍ സംഭാവന ചെയ്ത 46 ലക്ഷത്തോളം രൂപ എന്റെ പേഴ്‌സണല്‍ അക്കൗണ്ടിലാണ് വന്നതെന്നു പോലീസ് സ്ഥാപിക്കാന്‍ ശ്രമിക്കുകയും അയച്ചവരുടെ വിവരങ്ങള്‍ സമാഹരിക്കുകയും ചെയ്തു.

ജയിലില്‍

‘സിനിമയില്‍ നിങ്ങള്‍ കാണുന്നപോലെയൊന്നും ആയിരുന്നില്ല’ സുബൈറിന്റെ ജയിലനുഭവം. രാഷ്ട്രീയ തടവുകാരനായതു കൊണ്ട് ഒറ്റക്കൊരു സെല്ലില്‍ കഴിയണോ അതോ മറ്റുള്ളവരുമായി സെല്‍ പങ്കിടണോയെന്ന് തിരഞ്ഞടുക്കാന്‍ കഴിയുമായിരുന്നു. ‘എനിക്കൊറ്റക്ക് കഴിയേണ്ടായിരുന്നു. അതുകൊണ്ട് മറ്റു മൂന്നു തടവുകാരോടൊപ്പം ഒരു സെല്‍ ഞാന്‍ തിരഞ്ഞെടുത്തു(അവര്‍ രാഷ്ട്രീയതടവുകാരല്ല). ആദ്യമൊക്കെ അവരില്‍ രണ്ടുപേര്‍ക്ക് എന്നോട് എന്തോ വിദ്വേഷമുണ്ടായിരുന്നു. അവര്‍ മാധ്യമങ്ങളില്‍ എന്നെക്കുറിച്ച് വായിച്ചകാര്യങ്ങള്‍ക്ക് നന്ദി. പക്ഷെ ഒരു നാള്‍ കഴിഞ്ഞ് അവരിലൊരാള്‍ എന്നോട് വന്നു പറഞ്ഞു: ‘ഞങ്ങള്‍ വിചാരിച്ച പോലൊരു ആളല്ല നിങ്ങള്‍. ഇതെല്ലാം നിങ്ങള്‍ക്കെതിരായ അജണ്ടയാണ്’.

മാന്യമായ സമീപനം

മാന്യമല്ലാത്ത സമീപനങ്ങളുണ്ടായിട്ടില്ലെന്ന് അദ്ദേഹം തരംതിരിച്ച് വ്യക്തമാക്കുന്നു. “ചിലപ്പോള്‍ ഇതൊരു വലിയ ശ്രദ്ധകിട്ടിയ കേസായതു കൊണ്ടാവാം, അല്ലെങ്കില്‍ രാജ്യത്തിനകത്തുനിന്നും പുറത്തു നിന്നും എനിക്ക് കിട്ടിയ വമ്പിച്ച പിന്തുണകൊണ്ടാകാം, ലീഗല്‍ ടീമിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദമാകാം, എന്തുതന്നെയായാലും എനിക്ക് വളരെ ആദരവും ബഹുമാനവും നിറഞ്ഞ പെരുമാറ്റമാണ് അനുഭവിക്കാനായത്’. എനിക്ക് ഭാഗ്യമുണ്ട്’.

“ചതിപ്രയോഗങ്ങളൊന്നും നടന്നിട്ടില്ല എന്നല്ല കേട്ടോ അതിനര്‍ഥം. 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി വിധിക്കുന്നതിന് മുമ്പു തന്നെ ഡല്‍ഹി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെപിഎസ് മല്‍ഹോത്ര അക്കാര്യം ട്രീറ്റ് ചെയ്തു കഴിഞ്ഞിരുന്നു. പിന്നാമ്പുറത്ത് പല കളികളും നടക്കുന്നുണ്ടായിരുന്നു.” സുബൈര്‍ പറഞ്ഞു.

Courtesy: Salar News

By Editor