എംജി സർവകലാശാലയിൽ നാനോ സയൻസിലെ ഗവേഷക വിദ്യാർഥിനിയായ ദീപ പി. മോഹനോടു സർവകലാശാലാ അധികൃതർ പുലർത്തുന്ന ജാതിവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ഭീം ആർമിയുടെ നേതൃത്വത്തിൽ സർവകലാശാലയുടെ പ്രവേശന കവാടത്തിൽ ദീപ നടത്തുന്ന നിരാഹാരസമരം മൂന്നു നാൾ പിന്നിടുന്നു. ഇതുവരെയും നടപടിയൊന്നുമില്ലാത്തതിൻ്റെ പശ്ചാത്തലത്തിൽ ദീപ എഴുതിയ കത്ത്.
പ്രിയപ്പെട്ടവരോട്,
ഞാൻ ദീപ പി മോഹനൻ, ഈ സമര പന്തലിൽ ഇരുന്ന് വളരെ വേദനയോടെ ഇത് എഴുതുന്നത് ചില കാര്യങ്ങൾ നിങ്ങളോട് തുറന്ന് പറയാനാണ്. ജാതി വിവേചനം നിമിത്തം വിദ്യാഭ്യാസ അവകാശം കഴിഞ്ഞ 10 വർഷമായി നിഷേധിക്കപ്പെട്ട് അതികഠിനമായ സാഹചര്യത്തിലൂടെയാണ് ഞാൻ ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. മഹാത്മ ഗാന്ധി സർവ്വകലാശാല കവാടത്തിന് മുൻപിൽ നടത്തി വരുന്ന നിരാഹാര സമരം എന്റെ ആരോഗ്യസ്ഥിതിയെ വളരെയധികം അപകടത്തിലാക്കിക്കൊണ്ടിരിക്കുന്നു. ഏത് നിമിഷവും എനിക്ക് മരണം പോലും സംഭവിക്കാം. അനീമിയയ്ക്ക് ദിവസവും മെഡിസിൻ കഴിക്കുന്ന ആളാണ് ഞാൻ. കൂടാതെ Small Congenital VSD (ഹൃദയസംബന്ധമായ വൈകല്യം) യും ഉണ്ട്. ആയതിനാൽ ഈ നിരാഹാര സമരം നിമിത്തം എനിക്ക് ജീവഹാനി സംഭവിച്ചാൽ അതിന് പരിപൂർണ്ണ ഉത്തരവാദികൾ വൈസ് ചാൻസിലർ സാബു തോമസ്, IIUCNN ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കൽ, റിസർച്ച് ഗൈഡ് ഡോ. രാധാകൃഷ്ണൻ ഇ കെ യും ഈ ഭരണകൂടവും മാത്രമായിരിക്കും. ഈ സാഹചര്യത്തിൽ കൂടി കടന്നുപോകുമ്പോൾ എനിക്ക് മനസിലാവുന്നുണ്ട് എന്തിനാണ് എന്റെ പ്രിയ സഹോദരനായ രോഹിത് വെമുല ജീവൻ വെടിഞ്ഞതെന്ന്. പക്ഷേ നീതി ലഭിയ്ക്കാതെ സമരത്തിൽ നിന്നും പിന്മാറാൻ എനിയ്ക്കാവില്ല. എന്റെ ജനതയ്ക്ക് വേണ്ടി എനിക്ക് പൊരുതിയേ മതിയാകൂ. തോറ്റ് പോയ ഒരുപാട് പേർക്ക് വേണ്ടി എനിക്കിവിടെ ജയിക്കണം. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് ജീവിതം സമരം തന്നെയാണ്. – ദീപ പി മോഹനൻ
