കോവിഡിൻ്റെ പേരിൽ മയ്യിത്തുകൾ കത്തിക്കുന്ന ശ്രീലങ്ക

ശ്രീലങ്കൻ ഗവണ്മെന്റ് മയ്യിത്തിന്റെ മുഖം പോലും ബന്ധുക്കളെ കാണിക്കുന്നില്ല. തിരിച്ചറിയാൻ വേണ്ടി ഒരു മാർഗവുമില്ല. ഈ ഗവണ്മെന്റ് മുസ്‌ലിം പൗരന്മാരോട് വളരെ വിവേചനപൂർവം മോശമായി പെരുമാറുന്നു. അവർക്ക് മദ്രസകളോ ഖുർആനോ പള്ളികളോ കത്തിക്കേണ്ട ആവശ്യമില്ല, മുസ്ലിംകളെ ആക്രമിക്കുകയും വേണ്ട. അവർ മയ്യിത്തുകൾ കത്തിച്ചു കളയുന്ന തരത്തിൽ വളരെ വംശീയമായ സമീപനമാണ് കൈക്കൊള്ളുന്നത്. ജനാസ വിട്ടുകിട്ടാന്‍ 40000 രൂപ ചോദിക്കുന്നതിന്റെ പേരില്‍ ചില കുടുംബങ്ങള്‍ 8000 രൂപ ചെലവില്‍ ജനാസ ദഹിപ്പിക്കാനായി വിട്ടുകൊടുക്കുന്നു. ലോക്ഡൗണ്‍ തുടങ്ങിയതോടെ പരമ ദരിദ്രരും ദിവസക്കൂലിക്കാരുമായിരുന്ന മുസ്‌ലിംകളിലെ വലിയൊരു വിഭാഗം ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ വലയുകയാണ്. അതുകൊണ്ടു തന്നെ തങ്ങളുടെ വിശ്വാസത്തിന് എതിരായിട്ടു പോലും മയ്യിത്തുകള്‍ അത്തരം കുടുംബങ്ങള്‍ക്ക് ഗവണ്‍മെന്റിന് തുഛമായ തുകയ്ക്ക് ദഹിപ്പിക്കാന്‍ വേണ്ടി വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. പക്ഷേ അവര്‍ അതിനുവേണ്ടി സമ്മതപത്രം ഒപ്പിട്ടു നല്‍കാന്‍ തയ്യാറായിരുന്നില്ല. അതിനാല്‍, ശ്രീലങ്കന്‍ ആരോഗ്യ വകുപ്പ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു കൊണ്ട് മയ്യിത്ത് ദഹിപ്പിക്കാന്‍ കുടുംബത്തിന്റെ സമ്മതം ആവശ്യമില്ലയെന്ന വിധി നേടിയെടുത്തു.

ശ്രീലങ്കന്‍ പ്രധാനമത്രി ഗോതബാസ രാജപക്‌സെക്ക് താന്‍ പരത്തി വിട്ട മുസ്‌ലിം വിദ്വേഷത്തിന്റെ വ്യാപനത്തെ തടയാന്‍ കഴിയാത്ത സ്ഥിതിയാണ്. പ്രതിഷേധങ്ങളുടെ സമ്മര്‍ദം നിമിത്തം അദ്ദേഹത്തിന് മയ്യിത്തുകള്‍ സംസ്‌കരിക്കാന്‍ മാലിദ്വീപ് വിദേശ കാര്യ മന്ത്രാലയത്തോട് മയ്യിത്തുകള്‍ കയറ്റി അയക്കാനായി അപേക്ഷിക്കേണ്ട അത്രയും ലജ്ജാവഹമായ സ്ഥിതിയാണ്. ഏതെങ്കിലും രാജ്യം കോവിഡ് മരണങ്ങള്‍ കയറ്റുമതി ചെയ്യുന്നതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ?

ഒരു രാജ്യം അവിടുത്തെ പൗരന്മാരുടെ മൃതദേഹങ്ങള്‍ മറ്റൊരു രാജ്യത്തേക്ക് കയറ്റി അയക്കാന്‍ തീരുമാനിക്കുന്നതിന്റെ അര്‍ഥമെന്താണ്? മുസ്‌ലിങ്ങള്‍ അവിടുത്തെ പൗരന്മാരല്ല എന്നാണോ അതിന്റെയര്‍ഥം? നിങ്ങളിവിടെ ജീവിക്കുന്നുണ്ട്, ഞങ്ങള്‍ക്ക് നിങ്ങളെ കൊല്ലാനോ തുടച്ചു നീക്കാനോ കഴിയില്ല, പക്ഷേ നിങ്ങള്‍ മരണപ്പെ്ട്ടാല്‍ മൃതദേഹങ്ങള്‍ ഞങ്ങള്‍ കയറ്റുമതി ചെയ്യുമെന്നാണോ മുസ്‌ലിംകളോട് ഈ ഭരണകൂടം പറയുന്നത്?

കോവിഡ് ബാധിച്ച് മരിച്ചവരെ ദഹിപ്പിക്കുവാനും മണ്ണില്‍ സംസ്‌കരിക്കാനും അനുമതി നല്‍കിയ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തെ വകവെക്കാതെയാണ് ശ്രീലങ്കയില്‍ കോവിഡ് ബാധിതരെന്ന് സംശയിക്കുന്നവരെയടക്കം നിര്‍ബന്ധിതമായി ദഹിപ്പിക്കുന്നത്.

ഏപ്രില്‍ 30 ന് നെഗംബോ ഗ്രൂപ്പിന്റെ ഒരു ഹോസ്പിറ്റലില്‍ ഈസ്റ്റര്‍ ഭീകരാക്രമണത്തിലെ ഇരകളോടൊപ്പമായിരുന്നു മുഹമ്മദ് ജമാലെന്ന മുസ്‌ലിമിന്റെ മയ്യിത്തും കിടന്നിരുന്നത്. മുസ്‌ലിം വിരുദ്ധ വികാരം നഗരത്തിലും ആശുപത്രിയിലുമെല്ലാമാകെ പരന്നിരുന്നു. ഹോസ്പിറ്റലിലേക്ക് പോയ മുസ്‌ലിം സ്ത്രീകള്‍ ഹിജാബ് അഴിക്കാന്‍ വരെ നിര്‍ബന്ധിതരായി. അവിടുത്തെ ഡോക്ടര്‍മാരടങ്ങുന്ന ജീവനക്കാരെല്ലാം മുസ്‌ലിം വിദ്വേഷമുള്ളവരായിരുന്നു. മുഹമ്മദ് ജമാലിന്റെ മൃതദേഹം അദ്ദേഹത്തിന്റെ കുട്ടികളെയോ ഉറ്റവരെയാരെയോ കാണിക്കാതെ, അവരുടെ സമ്മതം പോലും ചോദിക്കാതെ കത്തിച്ചുകളയുകയാണ് ചെയ്തത്. സംഭവത്തിന്റെ പിറ്റേദിവസം തന്നെ ശ്രീലങ്കന്‍ ഗവണ്‍മെന്റ് തിരക്കുപിടിച്ച് കോവിഡ് മരണങ്ങള്‍ ദഹിപ്പിക്കുക മാത്രമായിരിക്കും ചെയ്യുകയെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ആ സര്‍ക്കുലറില്‍ വളരെ തന്ത്രപൂര്‍വ്വം കോവിഡ് ബാധിതരും, കോവിഡ് ബാധിച്ചുവെന്ന് സംശയിക്കുന്നവരുമായവരുടെ മൃതദേഹങ്ങളെന്ന് എഴുതിയിരുന്നു.

അപ്രകാരം പ്രമേഹം മുതല്‍ ഹാര്‍ട്ട് അറ്റാക്ക് വരെ ബാധിച്ച് മരണപ്പെടുന്ന മുസ്‌ലിംകളുടെ മരണ സര്‍ട്ടിഫിക്കറ്റില്‍ പോലും ‘കോവിഡ് മൂലമുണ്ടായ ന്യൂമോണിയ’ എന്നും മറ്റും ബ്രാക്കറ്റില്‍ കൊടുത്തു. ലോക്ഡൗണ്‍ സമയത്ത് ഇതിന്റെ പേരില്‍ മുസ്‌ലിം മയ്യിത്തുകള്‍ കുടുംബങ്ങളില്‍ നിന്നും തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. നിര്‍ബന്ധിത പിസിആര്‍ ടെസ്റ്റുമുണ്ട്, 24 മണിക്കൂറിനുള്ളില്‍ ജനാസ മറവു ചെയ്യുന്ന മുസ്‌ലിംകളുടെ മയ്യിത്ത് സംസ്‌കരണം വൈകിപ്പിക്കാന്‍ ആ ടെസ്റ്റ് മുഖേന സാധ്യമാകുന്നതിന്റെ സന്തോഷം കൂടിയുണ്ട് അധികാരികള്‍ക്ക്. പ്രാദേശിക രാഷ്ട്രീയക്കാര്‍ കുഴിയിലേക്കെടുക്കാന്‍ തുനിഞ്ഞ മയ്യിത്തുകള്‍ വരെ ടെസ്റ്റിന്റെ പേരില്‍ നിര്‍ബന്ധിതമായി ആശുപത്രിയിലേക്ക് എത്തിക്കുകയും രണ്ടും മൂന്നും ദിവസം മോര്‍ച്ചറിയില്‍ ആ മൃതദേഹങ്ങള്‍ കിടത്തുകയും ചെയ്യുന്ന സംഭവങ്ങളുണ്ടായി. അതെ, അവര്‍ മുസ്‌ലിംകളെ ശിക്ഷിക്കുകയാണ്, ഈ കോവിഡ് സംശയത്തിന്റെ ആനുകൂല്യത്തില്‍ കൂടുതല്‍ മയ്യിത്തുകള്‍ ദഹിപ്പിക്കുകയാണ്. റിനോസ എന്ന സ്ത്ര്ീയുടെ മൃതദേഹം ദഹിപ്പിച്ചതിനു ശേഷമാണ് പിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റിവ് ആയിരുന്നുവെന്ന് ഡോക്ടര്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുപത് ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ദഹിപ്പിച്ച സംഭവത്തില്‍ മുസ്‌ലിംകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. പ്രതിഷേധ സൂചകമായി ഒരു വെളുത്ത തൂവാല ദഹനകേന്ദ്രത്തിനു പുറത്തെ ഗേറ്റിലും പരിസരത്തുമെല്ലാം യുവാക്കള്‍ കെട്ടിവെക്കാന്‍ ആരംഭിച്ചു. രണ്ടു ദിവസം കൊണ്ട് മറ്റു ബഹുജനങ്ങള്‍ പ്രതിഷേധത്തെ ഏറ്റുപിടിക്കുകയും പോലീസ് തൂവാലകള്‍ നീക്കം ചെയ്യാനും പ്രതിഷേധക്കാരെ ഐഡന്റിറ്റി കാര്‍ഡ് ചോദിച്ച് പേരെഴുതാനും മ്റ്റും തുടങ്ങി. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുള്‍പ്പെടെ വെളുത്ത തൂവാല തങ്ങളുടെ കൈകളില്‍ കെട്ടി പ്രതിഷേധം തുടര്‍ന്നു. ജനങ്ങള്‍ വെളുത്ത കഫന്‍ കഷണം സകലയിടത്തും കെട്ടിവെച്ച് പ്രതിഷേധത്തില്‍ പങ്കുകൊള്ളാനും പ്രതിഷേധം വ്യാപിക്കാനും തുടങ്ങി. ന്യൂനപക്ഷങ്ങളെ ബഹുമാനിക്കണമെന്നും മൃതദേഹങ്ങളോട് ബഹുമാനത്തോടെ വര്‍ത്തിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഡിസംബര്‍ ഇരുപതിനും ഒരു മാസം പ്രായമായ ഒരു കുഞ്ഞിനെ ദഹിപ്പിക്കുകയുണ്ടായി. കുഞ്ഞിന്റെ ഉറ്റവരുടെ വിലാപവും ആക്രോശവും വൈറല്‍ ആയിരുന്നു.

കോവിഡ് മരണങ്ങളില്‍ പകുതിയിലധികവും ജനസംഖ്യയുടെ ഒമ്പത് ശതമാനം മാത്രമുള്ള മുസ്‌ലിംകളാണെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. മൃതദേഹങ്ങളോട് ജീവനുള്ളവരോടുള്ളതിനെക്കാളും മാന്യതയോട പെരുമാറണമെന്ന് ബുദ്ധമതത്തില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ടെന്നും ഓര്‍മ്മപ്പെടുത്തിക്കൊള്ളട്ടെ.

(ശ്രീലങ്കയിലെ വനിതാ ആക്ടിവിസ്റ്റ് ഷിറിൻ അബ്ദുൽ സുറൂർ ടിആടി വേൾഡിലൂടെ പറഞ്ഞ കാര്യങ്ങൾ)

By Editor