കശ്മീരില്‍ ഫോട്ടോജേണലിസ്റ്റായ മസ്റത് സഹ്റ എന്ന യുവതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ദേശവിരുദ്ധ പോസ്റ്റുകളിട്ടുവെന്നാരോപിച്ച് യുഎപിഎ ചുമത്തിയിരിക്കുന്നു. സംഘര്‍ഷഭരിതമായ കശ്മീരിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കുകയും തന്റെ ചിത്രങ്ങളിലൂടെ അവരുടെ അവസ്ഥകള്‍ പങ്കുവെക്കുകയും ചെയ്തുപോന്ന ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകയാണ് മസ്റത്. മാസങ്ങളായി അന്യായമായ കര്‍ഫ്യൂവിലാണ് കശ്മീര്‍. കോവിഡ് ലോക്ഡൗണിന്റെ നടപ്പിലാക്കല്‍ കൂടിയായപ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷനടക്കം നിയന്ത്രണങ്ങളുള്ള കശ്മീരില്‍ ജനജീവിതം നരകതുല്യമാണ്. ഫാഷിസ്റ്റ് ഭരണകൂടത്തെ വിറളി പിടിപ്പിക്കുന്ന ഇടപെടലുകള്‍ വ്യക്തികള്‍ക്കെതിരെ ഭേദഗതി ചെയ്ത യുഎപിഎ ചുമത്താനുള്ള കാരണമായാണ് ഉപയോഗിക്കുന്നത്.
മസ്റത് സഹ്റയുടെ ക്യാമറയില്‍ പതിഞ്ഞ ഏതാനും ചില ചിത്രങ്ങള്‍
‘എന്റെ ചിത്രങ്ങള്‍ കശ്മീരിലെ ദൈനംദിന ജീവിതം വരച്ചിടുന്നുണ്ടെന്നാണെന്റെ വിശ്വാസം. ഹിമാലയന്‍ താഴ്വരയുടെ ഈ ഭംഗിയിലും ഈ സംഘര്‍ഷമേഖലയിലെ ദുരിതം നന്നായി ദൃശ്യമാണ്’ – മസ്റത് സഹ്റ
“ഇന്ത്യന്‍ സൈന്യം വെടിവെച്ചു കൊല്ലുന്ന കശ്മീരികളുടെ മൃതദേഹം ഖബര്‍സ്ഥാനിലേക്ക് കൊണ്ടു പോകുന്നത് അടച്ച മയ്യത്തുകട്ടിലിലായിരിക്കില്ല.”- മസ്റത് സഹ്റ
കശ്മീരില്‍ ഉയര്‍ത്തിക്കാണിക്കുന്ന ഒഴിഞ്ഞ കട്ടിലുകള്‍ ഒരു മരണത്തെയാണ് സൂചിപ്പിക്കുന്നത്
പെല്ലെറ്റ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ മുഖത്ത് ഉപ്പ് തേച്ച് സമരമുഖത്ത് നിൽക്കുന്ന കശ്മീരി യുവതി