“ചെയ്യാത്ത കുറ്റത്തിനാണ് അദ്ദേഹത്തിന് ജീവപര്യന്തം; ഞങ്ങള്‍ അവസാന ശ്വാസം വരെ പൊരുതും”: ശ്വേത സഞ്ജീവ് ഭട്ട്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരന്തര വിമര്‍ശകനായിരുന്ന ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടിരിക്കുന്നു. 2002 ലെ ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് സഞ്ജീവ് ഭട്ട് ആരോപിച്ചത് വിവാദമുണ്ടാക്കിയിരുന്നു. 1990 ല്‍ രഥയാത്ര നടത്തിയ ബിജെപി നേതാവ് എല്‍ കെ അദ്വാനിയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയവരെ ജാംനഗറിലെ ജംഖാബാലിയ പോലിസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലെടുക്കുകയും പ്രഭുദാസ് വൈഷ്‌നാനി എന്നയാള്‍ പിന്നീട് മരിക്കുകയും ചെയ്ത സംഭവത്തില്‍ 22 വര്‍ഷത്തിന് ശേഷമാണ് വിചാരണ നടപടികള്‍ നടന്നതും വിധി പ്രസ്താവിച്ചതും.സംഭവത്തെക്കുറിച്ചും ഭരണകൂടത്തിന്റെ പക പോക്കല്‍ രാഷ്ട്രീയത്തെക്കുറിച്ചും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കൂടെ നില്‍ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടും സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ്.

ഇത് ശ്വേതാ സഞ്ജീവ് ഭട്ടാണ്.

ചെയ്യാത്ത കുറ്റത്തിനാണ് ഇന്ന് (20/06/2019) സെഷന്‍സ് കോടതി സഞ്ജീവിനെ ജീവപര്യന്തം ശിക്ഷിച്ചത്. സഞ്ജീവിന് വേണ്ടി പിന്തുണയുമായെത്തിയ നിങ്ങളോടൊരു കാര്യം. നിങ്ങളുടെ വാക്കുകള്‍ ഞങ്ങള്‍ക്കാശ്വാസവും പ്രോത്സാഹനവുമാണ്. പക്ഷേ, പ്രവൃത്തിയിലില്ലാത്ത വാക്കുകള്‍ക്ക് വലിയ വിലയില്ല. രാജ്യത്തെ ശുഷ്‌കാന്തിയോടെ സേവിച്ചതിന് നീതിയുടെ അസംബന്ധനാടകത്തിന് ഇരയാകേണ്ടി വന്ന ആ മനുഷ്യനെ ഈ വിധിക്ക് വിട്ടു കൊടുക്കാനനുവദിച്ചാല്‍ നിങ്ങളുടെ പിന്തുണ വ്യര്‍ത്ഥമാണ്.

ഐപിഎസ് അസോസിയേഷന്‍കാരോട് ഒരു വാക്ക്, നിങ്ങളുടെ ആളാണ് ഒരു യഥാര്‍ത്ഥ ഐപിഎസുകാരനായതിന്റെ പേരില്‍ പകപോക്കലിനിരയായിട്ടുള്ളത്. നിങ്ങളദ്ദേഹത്തെ പിന്തുണച്ചില്ല. സംരക്ഷിച്ചില്ല. ഈ ഭരണകൂടത്തിനെതിരെ അദ്ദേഹം എന്നിട്ടും പോരാടിക്കൊണ്ടിരുന്നു. നിങ്ങളിനിയും മൂകസാക്ഷികളായി തുടരുമോയെന്നാണ് എനിക്കുള്ള ചോദ്യം. വളരെ ഇരുണ്ട ഒരു കാലത്തേക്കാണ് രാജ്യം പോകുന്നത്.

ഞങ്ങള്‍ അവസാന ശ്വാസം വരെ പൊരുതും. ഞങ്ങളൊറ്റക്കാണോ ഈ പോരാട്ടം നയിക്കേണ്ടി വരിക എന്ന് മാത്രമാണ് നോക്കുന്നത്. ഈ ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്മാര്‍ പോരാട്ടമവസാനിപ്പിക്കാത്ത ആ മനുഷ്യനോടൊപ്പം ചേരുമോ?

പ്രസ് റിലീസ്

1990 ഒക്ടോബര്‍ 24 ന്, അദ്വാനിയുടെ രഥയാത്രയും ബിഹാറില്‍ അദ്ദേഹം അറസ്റ്റ് നേരിട്ടതിനെയും തുടര്‍ന്ന് ജാംനഗറിലെ വിവിധ ഭാഗങ്ങളില്‍ കലാപം ഉണ്ടായി. സഞ്ജീവ് ഭട്ട് ആ സമയത്ത് ജാംനഗര്‍ റൂറലില്‍ എ എസ് പി യായിരുന്നു. ജാംനഗറില്‍ അന്ന്‌ സിറ്റി, റൂറല്‍, ഖംഭാലിയ എന്നിങ്ങനെ മൂന്ന് ഡിവിഷനുകളുണ്ടായിരുന്നു. ഖംഭാലിയ ഡിവൈഎസ്പി ലീവായിരുന്നതിനാല്‍ സഞ്ജീവിനായിരുന്നു ഒക്ടോബര്‍ 16ന് ആ ഡിവിഷന്റെ അഡീഷനല്‍ ചാര്‍ജ്. 24ന് ജാംനഗര്‍ ജില്ലയില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു. ജാംനഗര്‍ സിറ്റിയുടെ ചുമതലയുണ്ടായിരുന്ന പ്രവീണ്‍ ഗോണ്ടിയ ഐപിഎസ് അന്നേ ദിവസം ലീവായതിനാല്‍ ആ ഡിവിഷന്റെ ചുമതലയും സഞ്ജീവിന് കൈമാറി. അതിനര്‍ത്ഥം, ജാംനഗര്‍ ജില്ലയുടെ മുഴുവന്‍ ചുമതലയും സഞ്ജീവിന്റെ ചുമലിലായി.

ഒക്ടോബര്‍ 30ന് വിശ്വഹിന്ദു പരിഷത്തും ബിജെപിയും ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. രാജ്യം മുഴുവന്‍ കലാപത്തിന് സാധ്യതയുണ്ടായിരുന്നതിനാല്‍, അത്തരം സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതയായിരുന്നു. ജാംനഗറില്‍ അന്ന് കലാപം പൊട്ടിപ്പുറപ്പെട്ടു. കളക്ടര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. എന്നാല്‍, അതിന് മുമ്പ് തന്നെ ജാംനഗറില്‍ കൊള്ളയും കൊള്ളിവെയ്പും ആരംഭിച്ചു കഴിഞ്ഞിരുന്നു. ജാംഝോദ്പൂരില്‍ ന്യൂനപക്ഷങ്ങളുടെ കടകളും വീടുകളും തീവെക്കുകയും സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു.

കര്‍ഫ്യൂ ശക്തമാക്കി സമാധാനം സ്ഥാപിക്കുകയായിരുന്നു സഞ്ജീവിന്റെ പ്രഥമ കര്‍ത്തവ്യം. ജാംഝോദ്പൂര്‍ സ്‌റ്റേഷനില്‍ 133 പേരെ അറസ്റ്റ് ചെയ്തുവെന്ന വിവരത്തിനനുസരിച്ച് അന്നേ ദിവസം ഉച്ചക്ക് 1.30ന് സഞ്ജീവ് അവിടെയെത്തി.

അറസ്റ്റിലായവരില്‍ ഈ കേസുമായി ബന്ധപ്പെട്ട പ്രഭൂദാസ് മാധവ്ജി വൈഷ്‌നാനിയുമുണ്ടായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തത് സിഐ കെഎന്‍ പട്ടേല്‍, എസ്‌ഐ താക്കൂര്‍, മഹാശങ്കര്‍ ജോഷി എന്നിവരടങ്ങിയ സംഘമാണ്. ഇവരെ അറസ്റ്റ്‌ ചെയ്യുന് സമയത്ത് സഞ്ജീവ് ഭട്ട് അക്രമാസക്തരായ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു.

സഞജീവ് ഭട്ടിന്റെയോ അദ്ദേഹത്തിന്റെ സംഘാംഗങ്ങളുടെയോ കസ്റ്റഡയില്‍ ഒരിക്കലും ഈ 133 പേരുണ്ടായിരുന്നില്ല. വിഎച്ച്പി പ്രവര്‍ത്തകനായ അമൃത്‌ലാല്‍ വൈഷനാനി സഞ്ജീവിനെതിരെ തെറ്റായ പരാതി ഉന്നയിച്ചിരുന്നു. അറസ്റ്റിലായവരെ ഏത്തമിടീച്ചെന്നും തുറന്ന് ഒരു ഔട്ടപോസ്റ്റില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചെന്നുമായിരുന്നു പരാതി. അറസ്റ്റിലായവരെ പിറ്റേന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ ശാരീരിക മര്‍ദനത്തെ കുറിച്ച് ഒരു പരാതിയും അവരുന്നയിച്ചിരുന്നില്ല. എല്ലാവരെയും നവംബര്‍ 8 വരെ റിമാന്‍ഡ് ചെയ്തു. ഇവരെ ജാമ്യത്തില്‍ വിട്ടശേഷവും ശാരീരിക മര്‍ദനത്തെ കുറിച്ച് പരാതിയുണ്ടായിരുന്നില്ല

നവംബര്‍ 12ന്, പ്രഭൂദാസിന് അസുഖമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കി. അപ്പോഴും പോലീസ് മര്‍ദനെത്തെ കുറിച്ച പരാതി ഡോക്ടറോട് പോലും പറഞ്ഞിട്ടില്ല. 18ന് ചികില്‍സയിലിരിക്കെ അയാള്‍ മരിച്ചു. ഫോറന്‍സിക് രേഖകള്‍ പ്രകാരവും ആശുപത്രി രേഖകള്‍ പ്രകാരവും അദ്ദേഹത്തിന് ശാരീരിക ക്ഷതമോ മര്‍ദനമോ ഏറ്റിട്ടില്ല.

ചെയ്യാത്ത കുറ്റത്തിനാണ് അദ്ദേഹം നരഹത്യക്ക് ജീവപര്യന്തത്തിന് വിധിക്കപ്പെട്ടത്.

പോലീസ് മര്‍ദനത്തെ കുറിച്ച പരാതി ഉയര്‍ന്നത് തന്നെ മരണത്തിന് ശേഷമാണ്. അതും വിഎച്ച്പി പ്രവര്‍ത്തകനായ അമൃത്‌ലാല്‍ വൈഷ്‌നാനി ഉന്നയിച്ചത്.

സഞ്ജീവ് ജാംനഗറില്‍ പോസ്റ്റ് ചെയ്യപ്പെട്ട് ഇരുപതാം ദിവസമാണവിടെ കലാപമുണ്ടായത്. സഞ്ജീവിനെതിരെ ഉന്നയിക്കപ്പെട്ട പരാതി രാഷ്ട്രീയ പകപോക്കല്‍ മാത്രമായിരുന്നു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ചിമന്‍ഭായ് പട്ടേലിന് നവംബര്‍ ഒന്നാം തീയതി അവിശ്വാസ വോട്ട് നേരിടേണ്ടി വന്നിരുന്നു. ബിജെപിയിലെയും കോണ്‍ഗ്രസിലെയും എംഎല്‍എമാരുടെ പിന്തുണ അദ്ദേഹത്തി്‌ന് ആവശ്യവുമായിരുന്നു. അറസ്റ്റിലായവര്‍ക്കെതിരെ ടാഡ ചുമത്തരുതെന്ന പട്ടേല്‍ സമുദായംഗങ്ങളുടെ ആവശ്യത്തിന് ചിമന്‍ഭായിക്കും ആഭ്യന്തരമന്ത്രി നര്‍ഹാരി അമീനും വഴങ്ങേണ്ടി വന്നിരുന്നു. എന്നാല്‍, സഞ്ജീവ് അത് നിരസിച്ചു.

സഞ്ജീവ് കുറ്റക്കാരനല്ലെന്ന് മേലധികാരികള്‍ക്കും ആഭ്യന്തരവകുപ്പിനും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ സഞ്ജീവിന്‌ സര്‍ക്കാര്‍ നിയമസഹായം നല്‍കാന്‍ തീരുമാനിക്കുകയും ഉത്തരവിറക്കുകയും ചെയ്തു. സഞ്ജീവിനെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു. പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതിയും നല്‍കിയില്ല.

2011 വരെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അതായിരുന്നു. എന്നാല്‍,ജസ്റ്റിസ് നാനാവതി കമ്മീഷനും മേത്ത കമ്മീഷനും മുന്നില്‍ സഞ്ജീവ് മൊഴികൊടുത്തു. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്ക് സംബന്ധിച്ച സത്യസന്ധമായ വിവരങ്ങള്‍ കമ്മീഷനുകള്‍ക്ക് കൈമാറി. എന്നാല്‍, വളരെ പെട്ടെന്ന് ഈ കേസ് കുത്തിപ്പൊക്കിയെടുത്ത് പ്രോസിക്യൂഷന്‍ ഇമ്മ്യൂണിറ്റി എടുത്തു മാറ്റി.

ഈ കേസില്‍ സാക്ഷികളായ 300 പേരില്‍ 32 പേരെ മാത്രമേ വിസ്തരിച്ചിട്ടുള്ളൂ. 91 മുതല്‍ 2012 വരെ നിശബ്ദനായിരുന്ന പരാതിക്കാരന്‍ വളരെ വേഗം സീനയിര്‍ അഭിഭാഷകരെ സമീപിച്ചു. കേസിലെ വിചാരണയില്‍ അനുകൂലികളായ സാക്ഷികളെ ഹാജരാക്കാന്‍ പോലും അനുവദിച്ചില്ല. ഫോറന്‍സിക് വിദഗ്ധന്‍ ഡോ. റെഡ്ഢിയെ വിസ്തരിക്കണമെന്ന സഞ്ജീവിന്റെ ആവശ്യം പരിഗണിച്ച കോടതി ഡോ.റെഡ്ഢിയോട് രണ്ടര മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാവാനണ് ആവശ്യപ്പെട്ടത്. ഹൈദ്രാബാദില്‍ അദ്ദേഹത്തിന്റെ വീടെവിടെയെന്ന് പോലും അറിയില്ലായിരുന്നു. ഒരു ദിവസം പോലും നോട്ടീസില്ലാതെ അദ്ദേഹം എങ്ങനെ ഹാജരാകും. വിചാരണ പലപ്പോഴും നടത്തിയത് സഞ്ജീവിന്റെ അഭിഭാഷകര്‍ പോലുമറിയാതെയാണ്.

ചെയ്യാത്ത കുറ്റത്തിനാണ് അദ്ദേഹം നരഹത്യക്ക് ജീവപര്യന്തത്തിന് വിധിക്കപ്പെട്ടത്. കസ്റ്റഡിയിലായതിന് പതിനെട്ട് ദിവസം കഴിഞ്ഞ് നടന്ന ആ മരണം, ശരീരത്തിലൊരുവിധ മുറിവോ ചതവോ ഇല്ലാതെയായിരുന്നു. മര്‍ദനത്തിന്റെ ഒരുപാട് പോലും ശരീരത്തിലില്ലാതെയായിരുന്നു

രാഷ്ട്രീയ പകപോക്കലിന് ഇതിലും മികച്ച ഒരുദാഹരണമില്ല. തീര്ച്ചയായും വിധി പരിശോധിച്ച് ഞങ്ങള്‍ അപ്പീലിന് പോകും. നീതി നിഷേധിക്കുക മാത്രമല്ല ഇവിടെയുണ്ടായത്, തന്റെ കര്‍ത്തവ്യം നേരാം വണ്ണം നിര്‍വഹിച്ചതിന് വേട്ടയാടപ്പെടുകയാണ്.

പോസ്റ്റിന്റെ പൂര്‍ണരൂപം :https://www.facebook.com/sanjivbhattips/posts/10219611993111582?hc_location=ufi

മൊഴിമാറ്റം: എസ്. എ. അജിംസ്‌

By Editor