എൻക്രിപ്റ്റഡ് വാട്ട്‌സ്ആപ്പ്‌ സന്ദേശങ്ങൾ ചുഴിഞ്ഞന്വേഷിക്കാനൊരുങ്ങി ഇന്ത്യ

ഇരുപത് കോടി വരുന്ന ഇന്ത്യൻ ഉപഭോക്താക്കളുടെ എൻക്രിപ്റ്റഡ് സന്ദേശങ്ങൾ വായിക്കാനും പിന്തുടരാനുമായി ഫേസ്ബുക്കിനും വാട്സ്ആപ്പിനും മേൽ ഇന്ത്യയിൽ പുതിയ ഭരണകൂട സമ്മർദം.
ദേശസുരക്ഷയുടെ പേരിൽ ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ നിയന്ത്രണ അതോറിറ്റി ഏർപെടുത്തിയ പുതിയ നിയമങ്ങളിൻമേൽ പൊതുജനാഭിപ്രായം തേടിയിരിക്കുന്നു. മൊബൈൽ സേവനദാതാക്കളുടെ അടിസ്ഥാന സൗകര്യങ്ങളുപയോഗിക്കുന്ന വാട്ട്സ്ആപ്പ് പോലുള്ള സർവീസുകളെ അവരുടെ ഉപഭോക്താക്കളുടെ സന്ദേശങ്ങൾ സർക്കാറിന് കൈമാറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് നിയമം.

അതേസമയം ഇന്ത്യയുടെ വിവരസാങ്കേതിക മന്ത്രാലയം വാട്ട്സ്ആപ്പിനെയും മറ്റും സന്ദേശങ്ങൾ പിന്തുടരാനും അഹിതകരമായവ 24 മണിക്കൂറിനകം നീക്കം ചെയ്യാനും നിർബന്ധിക്കുന്ന പുതിയ ഇടക്കാല മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

എൻഡ് ടു എൻഡ് എൻക്രിപ്ഷനെ ദുർബലപ്പെടുത്തുകയോ നിരോധിക്കുകയോ ചെയ്യാനുള്ള ഭരണകൂട നീക്കങ്ങളെ തള്ളുന്നുവെന്നും ഇത് ഭാവിയിലും തുടരുമെന്നും വാട്സാപ്പ് കമ്പനിയോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

ലോകത്ത് വാട്സാപ്പ് ഉപയോക്കതാക്കൾ ഏറ്റവും കൂടുതൽ ഉള്ള രാജ്യം ഇന്ത്യയാണ്. പൊതുജനങ്ങളും കമ്പനികളും ഈ മാസാവസാനത്തോടെ നിർദിഷ്ട നിയമങ്ങളെക്കുറിച്ച അഭിപ്രായം അറിയിക്കണം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കൂടുതൽ പരിശോധനകൾക്കായി പുതിയ ചട്ടങ്ങൾ ടെലികമ്യൂണിക്കേഷൻ വകുപ്പിന് കൈമാറുമെന്നും എന്നാൽ വകുപ്പിന് ഈ നിര്‍ദേശങ്ങൾ സ്വീകരിക്കാനുള്ള ബാധ്യത ഇല്ലെന്നും വിദഗ്ധർ പറഞ്ഞു. വിവര സാങ്കേതിക മന്ത്രാലയം അടുത്ത മാസം ആദ്യത്തോടെ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിലാക്കാനാണ് സാധ്യത.
ടെക്നോളജി കമ്പനികൾ വാദിക്കുന്നത് ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും അതുകൊണ്ടുതന്നെ അന്വേഷണ ഏജൻസികളെ തൃപ്തിപ്പെടുത്തൽ അസാധ്യമാണെന്നുമാണ്. ആശയവിനിമയ സംവിധാനങ്ങളുടെ സംരക്ഷണം അഭിപ്രായസ്വാതന്ത്ര്യത്തിന് കാര്യത്തിൽ പരമപ്രധാനമാണ്. ആഗോള ഇൻറർനെറ്റ് പരിപോഷിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത് അതാണെന്നും അവർ പറയുന്നു.
“ഇത് പൂര്‍ണമായും വാട്സ്ആപ്പിനെ ഉന്നംവെക്കുന്നുണ്ട്” “അവരാണ് രാജ്യത്തെ ഏറ്റവും വലിയ മെസേജിംഗ് സർവീസ്. കൂടുതൽ വളര്‍ച്ചയും അവർക്കാണ്” ലണ്ടൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ ഏജന്‍സിയായ ഡി എം എം ഐ യുടെ ഡയറക്ടറായ നേഹ ധാരിയ പറയുന്നു.


വാട്സാപ്പ് (2014 ൽ ഇരുപത്തിരണ്ട് ബില്യൺ ഡോളറിന് വാട്സ്ആപ്പിനെ ഫേസ്ബുക്ക് വാങ്ങി) തങ്ങളുടെ വരുമാനം വർധിപ്പിക്കാനുള്ള നിരന്തരമായ ശ്രമത്തിലാണ്. ഇന്ത്യയിലാണ് കമ്പനി അതിന്റെ മൊബൈൽ പണമിടപാട് സൌകര്യം ആദ്യമായി അവതരിപ്പിച്ചത്. ഇത് ഉടനെ പരീക്ഷണ ഘട്ടം പിന്നിടുമെന്നു പ്രതീക്ഷിക്കുന്നു.
സങ്കീര്‍ണമായ ലോഗിൻ പ്രക്രിയയൊന്നും ആവശ്യമില്ലാത്ത ലളിതമായ സ്മാര്‍ട്ട്ഫോൺ സന്ദേശ സംവിധാനം എന്ന നിലക്ക് ഇന്ത്യക്കാർ കൂട്ടത്തോടെ വാട്സാപ്പിലേക്ക് ആകർഷിക്കപ്പെടുന്നു. ഇതിന്റെ ജനകീയത അധികാരികളുടെ ശ്രദ്ധ പെട്ടെന്ന് ക്ഷണിച്ചു വരുത്തുകയും ചെയ്തു. അഭ്യൂഹങ്ങൾക്ക് തിരികൊളുത്താനും അങ്ങനെ അക്രമങ്ങൾക്കിടയാക്കാനും വാട്സാപ്പ് ഉപയോഗിക്കുന്നുണ്ട് എന്നാണ് വിമർശകർ ഉന്നയിക്കുന്നത്. വാട്ട്സ്ആപ്പ് സന്ദേശങ്ങൾ കഴിഞ്ഞ വര്‍ഷം ഇരുപത് കൊലപാതകങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടിയായി സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാവുന്ന ഗ്രൂപ്പുകളുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവന്നു. ഡാറ്റാ നിരക്കിൽ കുറവ് സംഭവിച്ചതോടെ കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യയിൽ ഇൻറർനെറ്റ് ഉപയോഗം സ്ഫോടനാത്മകമായി ഉയർന്നു. രാജ്യത്തെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനു വേണ്ടി ആമസോൺ കമ്പനി നിക്ഷേപിച്ചത് 5 ബില്യൺ ഡോളറാണ്. ഇന്ത്യയിൽ തദ്ദേശീയമായി വളർന്ന ഏറ്റവും വലിയ ഇ-കമേഴ്സ് കമ്പനിയെ വാങ്ങുന്നതിന് വേണ്ടി വാൾമാർട്ട് 16 ബില്ല്യൻ ഡോളറാണ് ചെലവഴിച്ചത്. എന്നിരിക്കിലും ഇന്ത്യൻ അധികാരികൾ ആഗോള സാങ്കേതിക ഭീമൻമാരുടെ സ്വാധീനം കുറയ്ക്കാൻവേണ്ടി വഴികൾ അന്വേഷിക്കുകയാണ്. ആഭ്യന്തര കമ്പനികളുടെ സംരക്ഷണത്തിനും പൗരന്മാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും ചൈന അനുവർത്തിച്ച മാർഗങ്ങളും ആലോചിക്കുന്നുണ്ട്.

ഇന്ത്യൻ ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഇടക്കാല മാർഗ്ഗനിർദ്ദേശങ്ങൾ ഫെയ്സ്ബുക്കിനെയും ട്വിറ്ററിനെയും ഒക്കെ ബാധിക്കാനിടയുണ്ട്. ഈ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരികയാണെങ്കിൽ ഭരണകൂടത്തിന്റെ ആവശ്യങ്ങളോട് ഉടനടി പ്രതികരിക്കുന്നതിനുവേണ്ടി കുറച്ചുകൂടെ കൃത്യമായ സംവിധാനങ്ങൾ ഉണ്ടാക്കാൻ നിർബന്ധിതമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

രണ്ട് കമ്പനികളെയും ഒരേപോലെ പ്രതിനിധീകരിക്കുന്ന വ്യവസായ ഗ്രൂപ്പായ ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വക്താവ് പറഞ്ഞത് തങ്ങൾ തങ്ങളുടെ അംഗങ്ങളുമായി ഇക്കാര്യത്തിൽ കൂടിയാലോചന നടത്തുന്നുണ്ട് എന്നാണ്. ഫേസ്ബുക്ക് വക്താവ് ഇക്കാര്യത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു. ഇന്ത്യൻ ഭരണഘടനകൂടവുമായി തുടർച്ചയുള്ള ഇടപാടുകളാണ് തങ്ങൾ ആലോചിക്കുന്നതെന്ന് വാട്സാപ്പ് വക്താവ് പറഞ്ഞു. കൃത്യമായ ബഹുജനാഭിപ്രായ ശേഖരണങ്ങൾക്ക് ശേഷം ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ള ഇടക്കാല മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റങ്ങൾ ഉണ്ടാവും എന്നും അവ ആവിഷ്കാര സ്വാതന്ത്ര്യത്തെ പോലെയുള്ള പ്രധാനപ്പെട്ട മൂല്യങ്ങളെ സംരക്ഷിക്കുന്ന തരത്തിലുള്ള സന്തുലിതമായ മാറ്റങ്ങൾ ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ട്വിറ്റർ വക്താവ് പറഞ്ഞു. എന്ക്രിപ്ഷനുകളെ മറികടക്കുന്ന രൂപത്തിലുള്ള പുതിയ നിയന്ത്രണങ്ങൾ കമ്പനികൾക്കും മറ്റുംഏർപ്പെടുത്തുന്നതിനെ കുറിച്ച് അമേരിക്കൻ നീതിന്യായ മന്ത്രാലയത്തിന്റെയും എഫ് ബി ഐയുടെയും നിർദ്ദേശങ്ങൾ യുഎസ് കോൺഗ്രസ് നിരാകരിച്ചിരുന്നു. എന്നാൽ ഓസ്ട്രേലിയയിൽ പോലീസിന് വിവരശേഖരണം സാധ്യമാകുന്ന രൂപത്തിൽ പുതിയ എൻക്രിപ്ഷൻ നിയമങ്ങൾ കഴിഞ്ഞ മാസം പ്രാബല്യത്തിൽ വന്നു. വിയറ്റ്നാമിലും പുതിയ സൈബർ നിയമം ഈ വർഷത്തിൽ പ്രാബല്യത്തിൽ വന്നു. സർക്കാറിന് ഇഷ്ടപ്പെടാത്ത ഇൻറർനെറ്റ് ഉള്ളടക്കങ്ങളെ ഉടനടി നീക്കംചെയ്യാൻ കമ്പനികളെ നിർബന്ധിക്കുന്ന തരത്തിലുള്ളതാണ് അവ.

കടപ്പാട്: www.wsj.com
വിവർത്തനം: മുഹ്‌സിൻ ആറ്റാശ്ശേരി

By Editor